Friday 28 October 2011

നെല്ലിയാമ്പതി - ഭാഗം-1

പാലക്കാടു നിന്നും ഏകദേശം അമ്പത്തിരണ്ടു കിലോമീറ്റര്‍ അകലെയാണ് പാവങ്ങളുടെ ഊട്ടി എന്നറിയപ്പെടുന്ന നെല്ലിയാമ്പതി. വളരെ കാലമായുള്ള ആഗ്രഹമായിരുന്നു ഇവിടം സന്ദര്‍ശിക്കണം എന്നത്.പുലര്‍കാല പാലക്കാടന്‍ ഗ്രാമ്യ ഭംഗി ആസ്വദിച്ചുകൊണ്ട്‌ അതിരാവിലെ തന്നെ ഞങ്ങള്‍ പുറപ്പെട്ടു.

പാലക്കാടന്‍ പുലര്‍കാല ഗ്രാമ്യ ഭംഗി
 ആദ്യം പോത്തുണ്ടി ഡാമാണ് കാണാന്‍ ഉദ്ദേശിക്കുന്നത്. നെല്ലിയാമ്പതിയുടെ കവാടം തന്നെയാണ് പോത്തുണ്ടി ഡാം. ഏഷ്യയിലെ തന്നെ രണ്ടാമത്തെ എര്‍ത്ത് ഡാമാണ് പോത്തുണ്ടിയിലേതു. സിമെന്റ് ഉപയോഗിക്കാതെ ആണ് ഈ ഡാം നിര്‍മിച്ചിരിക്കുന്നത്.ചിറ്റൂര്‍ താലൂക്കിലെ കാര്‍ഷികാവശ്യങ്ങള്‍ക്ക് ഈ ഡാമിലെ ജലമാണ് ഉപയോഗിക്കുന്നത്. ആയിരത്തി അറുനൂറ്റി അമ്പതു മീറ്റര്‍ നീളവും മുപ്പത്തിയാറ് മീറ്റര്‍ ആഴവുമുള്ള ഈ ഡാം പത്തൊന്‍പതാം നൂറ്റാണ്ടിലാണ് നിര്മിക്കപെട്ടത്‌.

മൂന്നു വശവും നെല്ലിയാമ്പതി മലനിരകള്‍ കാവല്‍ നില്‍ക്കുന്ന മനോഹരമായ ഡാമാണ് പോത്തുണ്ടി ഡാം. രാവിലെ എട്ടു മണി മുതലാണ്‌ ഇവിടേയ്ക്ക് പ്രവേശനം അനുവദിക്കുന്നത്. ഒരു ഉദ്യാനവും കുട്ടികള്‍ക്കായുള്ള വിനോദോപാധികളും ചെറിയൊരു പൈന്‍മരക്കാടും ഡാമില്‍ നിന്നുള്ള മലനിരകളുടെ വിദൂര ദ്രിശ്യങ്ങളും എല്ലാം ചേര്‍ന്ന് നല്ല ഒരു ദ്രിശ്യ വിരുന്നു തന്നെ ആണ് പോത്തുണ്ടിയിലേതു. ഇപ്പോള്‍ ദിവസേന നൂറു കണക്കിന് സഞ്ചാരികളെ ആകഷിക്കാന്‍ 
ഈ ഡാമിന് കഴിയുന്നുണ്ട്.  നെല്ലിയാമ്പതി സന്ദര്‍ശിക്കുന്നവരില്‍ ഏറിയ പങ്കും പോത്തുണ്ടി കൂടി സന്ദര്‍ശിക്കുന്നു.

പോത്തുണ്ടി ഉദ്യാനത്തില്‍ നിന്നുള്ള മനോഹര ദൃശ്യം
മനോഹരമായ ശില്‍പ്പങ്ങള്‍ കൊണ്ട് സമ്പന്നമാണ് പോത്തുണ്ടി ഉദ്യാനം. ജീവസുറ്റ ഈ പ്രതിമകള്‍ ഈ ഉദ്യാനം കൂടുതല്‍ മനോഹരമാക്കുന്നു.
  


 ഒരു ജലധാരയും ചെറിയൊരു പൈന്‍മരക്കാടും ഉദ്യാനത്തിന്റെ മാറ്റ് കൂട്ടുന്നു. കുട്ടികള്‍ക്കായി സീസോ, ഊഞ്ഞാലുകള്‍ മുതലായവ ഇവിടെ ഒരുക്കിയിട്ടുണ്ട്. പൈന്‍ മരക്കാടുകള്‍ക്കിടയിലൂടെ ഒഴുകിയിറങ്ങുന്ന ആകാശ മേഘങ്ങള്‍ക്കിടയില്‍ ഗജരാജ പ്രൌഡിയോടെ  തലയുയര്‍ത്തി നില്‍ക്കുന്ന നെല്ലിയാമ്പതി മലനിരകളുടെ അനുപമ സൌന്ദര്യം അവര്‍ണനീയമാണ്.

കുറച്ചു നേരം ഉദ്യാനത്തില്‍ ചെലവഴിച്ച ശേഷം ഞങ്ങള്‍ ഡാമിന് മുകളിലേക്ക് കയറി. ഡാമില്‍ നിന്നുള്ള വിദൂര കാഴ്ചകളെല്ലാം അതി മനോഹരമാണ്.ഡാമിന് മൂന്നു വശവും പ്രകൃതി സൌന്ദര്യം ആവോളം ഉള്ളിലൊളിപ്പിച്ച നെല്ലിയാമ്പതി മലനിരകള്‍.

മറ്റേതൊരു ഡാമിനോടും കിടപിടിക്കുന്ന സൌന്ദര്യം ഇവിടുണ്ട്. എങ്കിലും ചില കാര്യങ്ങള്‍ പറയാതെ വയ്യ. വിനോദസഞാര മേഖല ഓരോ ദിവസവും പുഷ്ടി പ്രാപിക്കുന്ന കേരളത്തില്‍ ബന്ധപെട്ട അധികാരികളുടെ അനാസ്ഥക്കും ദീര്‍ഘവീക്ഷണം ഇല്ലായ്മക്കും ഉത്തമോദാഹരണമാണ് പോത്തുണ്ടി ഡാം. ഓരോ സഞാരിയില്‍ നിന്നും പത്തു രൂപ വാങ്ങി ആണ് ഉള്ളിലേക്ക് പ്രവേശനം അനുവദിക്കുന്നത്. ഈ പൈസ ഈ ഡാമിന്റെയും ഉദ്യാനത്തിന്റെയും നവീകരണത്തിനായി ഉപയോഗിച്ചിരുന്നു എങ്കില്‍ എത്ര നന്നായിരുന്നു.
ഉദ്യാനത്തിന്റെ പല ഭാഗങ്ങളും കാട് പിടിച്ചു കിടക്കുകയാണ്. കുട്ടികള്‍ക്കായിട്ടുള്ള  പല വിനോദോപാധികളും ഉപയോഗ ശൂന്യമാണ്. അതിമനോഹരവും ജീവസ്സുറ്റതും ആയ പല ശില്‍പ്പങ്ങളും കാട് കയറി ദ്രിശ്യമല്ലാതായിരിക്കുന്നു. മൂന്ന് വശവും മലകളും വന പ്രദേശവും മാത്രമുള്ള ഈ ഡാമില്‍ ബോട്ടിംഗ് മുതലായ വിനോദോപാധികള്‍ ലഭ്യമല്ല.
ഇതെല്ലം ആണെങ്കിലും അനുപമമായ ദ്രിശ്യ ഭംഗി കൊണ്ട് സമ്പന്നമായ ഈ ഡാം നമ്മെ നിരാശപെടുതുന്നില്ല.

ഇനി യാത്ര തുടരുകയാണ്. ഏകദേശം പത്തര മണിയോടെ ഞങ്ങള്‍ പോതുണ്ടിയോടു വിടപറഞ്ഞു. അടുത്ത ലക്‌ഷ്യം നെല്ലിയാമ്പതി ആണ്. പോത്തുണ്ടി ഡാമില്‍ നിന്ന് ചുരം ആരംഭിക്കുകയായി. കുറച്ചു ചെന്നാല്‍ ഫോറെസ്റ്റ് ഡിപ്പാര്‍ട്ട്മെന്റ് വക ചെക്ക്‌ പോസ്റ്റ്‌ ഉണ്ട്. നിര്‍ഭാഗ്യം എന്ന് പറയട്ടെ ഒരു തരത്തിലുള്ള ചെക്കിങ്ങും അവിടെ നടക്കുന്നില്ല. (മദ്യം കൊണ്ടുപോകരുത് എന്ന് ബോര്‍ഡ്‌ കണ്ടു അവിടെ.)ചുരം വഴിയുള്ള യാത്ര മുഴുവനും പ്രകൃതി അവര്‍ണനീയമായ  സൌന്ദര്യം കോരി ചൊരിഞ്ഞിരിക്കുന്നു.


ചില വ്യൂ പൊയന്റുകളില്‍ നിന്നുള്ള പോത്തുണ്ടി ഡാമിന്റെ വിദൂര കാഴ്ചകള്‍ മനോഹരമാണ്.

ചുരത്തില്‍ ഒരിടത്തു ധാരാളം കുരങ്ങന്മാരെ കാണാം. ഒട്ടു മിക്ക യാത്രികരും ഇവടെ അല്‍പ സമയം ചിലവഴിക്കുന്നു. വലിയ ഭയം ഇല്ലാതെ തന്നെ ഇവ യാത്രികര്‍ക്കടുത്തു വന്നു ഭക്ഷണം വാങ്ങുന്നു.

ഞങ്ങളും കുറച്ചു സമയം ഇവിടെ ചിലവഴിച്ചു. മനോഹരമായ പച്ചപുതച്ച മലനിരകളും ചെറിയ വനങ്ങളും തൂക്കിയിട്ട വെള്ളി പാദസരങ്ങള്‍ പോലെയുള്ള ചെറിയ നീര്‍ച്ചാലുകളും മുകളിലേക്ക് കയറും തോറും കൂടി വരുന്ന കോടമഞ്ഞും എല്ലാം ചേര്‍ന്ന് തികച്ചും ആസ്വാദ്യമായി ഈ യാത്ര. ഉള്ളിലെക്കിറങ്ങുന്ന തണുപ്പും മഞ്ഞും വിസ്മയകരമായ പ്രകൃതി ദ്രിശ്യങ്ങളും യാത്ര കൂടുതല്‍ അവിസ്മരനീയമാകുന്നു. ചില വ്യൂ പൊയന്റുകളില്‍ നിന്നുള്ള  വിദൂര കാഴ്ചകള്‍  നമ്മെ തികച്ചും വിസ്മയിപ്പിക്കും. ഏകദേശം രണ്ടു മണിക്കൂര്‍ കൊണ്ടാണ് ഞങ്ങള്‍ നെല്ലിയാംപതിയില്‍ എത്തിയത്.

നെല്ലിയാമ്പതിയില്‍ പ്രധാനമായും കാണേണ്ടവ സീതാര്‍കുണ്ട് വെള്ളച്ചാട്ടം, കാരശൂരി, മിന്നാംപാറ, കേശവന്‍ പാറ, മാന്‍പാറ എന്നീ ട്രെക്കിംഗ് പൊയന്റുകള്‍, പോബ്സണ്‍ എസ്റ്റേറ്റ്‌ വകയുള്ള ഓറഞ്ച് തോട്ടം എന്നിവയാണ്. നിര്‍ഭാഗ്യവശാല്‍ മാന്‍പാറ ഇപ്പൊ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുന്നില്ല. പോയത് ഞായര്‍ ആയതിനാല്‍ പോബ്സണ്‍ എസ്റ്റേറ്റ്‌ വകയുള്ള ഓറഞ്ച് തോട്ടം  ഞങ്ങള്‍ക്ക് കാണാനായില്ല.

ഞങ്ങള്‍ ഏകദേശം ഉച്ചയോടെ നെല്ലിയാമ്പതിയില്‍ എത്തി. അവിടെ ITL RESORT നടത്തുന്ന ഒരു റിസോര്‍ട്ട്, അവരുടെ തന്നെ ചില ഡോര്മിട്ടെരികള്‍ എന്നിവയും ചുരുക്കം ചില കടകളും മാത്രമേ ഉള്ളൂ. ഉച്ചഭക്ഷണം പറഞ്ഞു ബുക്ക്‌ ചെയ്തിട്ട് ഞങ്ങള്‍ യാത്ര തുടര്‍ന്ന്. അടുത്തത് സീതാര്‍കുണ്ട് വെള്ളച്ചാട്ടമാണ് ലക്‌ഷ്യം. നെല്ലിയാമ്പതിയില്‍ നിന്നും ഏകദേശം അഞ്ചു കിലോമീറ്റര്‍ കൂടി മുന്‍പോട്ടു പോയാല്‍ പോബ്സണ്‍ എസ്റ്റേറ്റ്‌ വകയായുള്ള ഒരു കവാടത്തില്‍ എത്താം. അവിടെ അവരുടെ വക ഒരു കോഫീ ഹൌസ്, ഹെര്‍ബല്‍ ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കട എന്നിവ ഉണ്ട്. നെല്ലിയാമ്പതിയില്‍ നിന്ന് സീതാര്‍കുണ്ട് വരെ ഉള്ള അഞ്ചു കിലോമീറ്റര്‍ യാത്ര അവിസ്മരണീയമാണ്. ഇരുവശവും ചായ തോട്ടങ്ങള്‍ ആയ മലനിരകള്‍ക്കിടയിലൂടെ കോടമഞ്ഞിന്റെയും അരിച്ചു കയറുന്ന തണുപ്പിന്റെയും അകമ്പടിയോടെ ഉള്ള യാത്ര വളരെ രസകരവും ആസ്വാദ്യവും ആണ്. കൊടൈക്കനാല്‍, മൂന്നാര്‍ മുതലായ സ്ഥലങ്ങളെ വെല്ലുവിളിക്കാനുള്ള സൌന്ദര്യം നെല്ലിയാംപതിക്കുണ്ട് എന്ന് നമുക്ക് പെട്ടെന്ന് തന്നെ ബോധ്യമാവും.



 
ഞങ്ങള്‍  ഏകദേശം അര മണിക്കൂര്‍ കൊണ്ട് എസ്റ്റേറ്റ്‌ കവാടത്തില്‍ എത്തി. വണ്ടി പാര്‍ക്ക് ചെയ്യാന്‍ ഇഷ്ടം പോലെ സ്ഥലമുണ്ട്. ഇവിടെ നിന്നും ഏകദേശം രണ്ടു കിലോമീറ്റര്‍ നടക്കണം വെള്ളച്ചാട്ടത്തിലേക്ക്. ഇവിടെ നിന്നും വെള്ളച്ചാട്ടത്തിലേക്ക് പോകുന്ന പാത ഒരു ഒറ്റയടിപ്പാത മാത്രമാണ്. പോകുമ്പോള്‍ നിറയെ കാഴ്ചകളുടെ പൂരം തന്നെയാണ്. ഏകദേശം നാലായിരത്തി അഞ്ഞൂറ് അടി ഉയരത്തില്‍ നിന്നുള്ള സമതലക്കാഴ്ചകള്‍ വിഭ്രമിപ്പിക്കുന്നതാണ്.



നെല്ലിയാമ്പതിയിലെ നെല്ലിമരം. (ഈ മരമാണ് നെറ്റില്‍ സേര്‍ച്ച്‌ ചെയ്‌താല്‍ ആദ്യം കിട്ടുന്നത്)
എങ്കിലും യാതികരുടെ സുരക്ഷിതത്വത്തിന് ഒന്നും ഇവിടെ ചെയ്തിട്ടില്ല. ഒരു ബാരിക്കേട്‌ പോലും ഒരിടത്തും കാണാനില്ല. വീണ്ടും "ബന്ധപെട്ട അധികാരികളുടെ അനാസ്ഥ" എന്നല്ലാതെ എന്ത് പറയാന്‍.

Thursday 4 August 2011

അനങ്ങന്‍ മല

   പല യാത്രാ വിവരനങ്ങളിലൂടെയും പരിചയിച്ച ട്രെക്കിംഗ് മനസ്സില്‍ ഒരു ആഗ്രഹമായി കടന്നു കൂടിയിട്ടു കുറെ നാളായി. പക്ഷെ എവിടെ ട്രെക്ക് ചെയ്യണം എന്നറിയില്ലായിരുന്നു. വളരെ അടുത്താണ് അനങ്ങന്‍ മല ഇക്കോ ടൂറിസം പദ്ധതിയെ പറ്റി അറിഞ്ഞത്. പാലക്കാട്‌ ജില്ലയിലെ കിഴൂര്‍ ഗ്രാമത്തില്‍ ആണ് അനങ്ങന്‍ മല സ്ഥിതി ചെയ്യുന്നത്. വളരെ അടുത്ത സമയത്താണ് ടൂറിസം വകുപ്പ് ഈ പ്രദേശത്തിന്റെ പ്രാധാന്യം മനസിലാക്കുകയും ഒരു ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കുകയും ചെയ്തത്. ഇപ്പോള്‍ ദിവസേന നൂറു കണക്കിന് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഈ പ്രദേശത്തിന് കഴിയുന്നുണ്ട്.



പാലക്കാട്‌ ജില്ലയിലെ ചെര്‍പ്ലശ്ശേരി അടുത്തുള്ള കിഴൂര്‍ എന്ന ഗ്രാമത്തിലാണ് അനങ്ങന്‍ മല . ചെര്‍പ്ലശേരിയില്‍ നിന്നും ഒറ്റപ്പാലം പോകുന്ന വഴിയില്‍ കിഴൂര്‍ വന്നു അമ്പലപ്പാറ പോകുന്ന വഴിയില്‍ ഏകദേശം രണ്ടു കിലോമീറ്റര്‍ ദൂരമുണ്ട് ഇങ്ങോട്ടേക്കു. സാഹസികത ഇഷ്ടപെടുന്നവര്‍ക്കായി ഒരു മലകയറ്റവും, ചെറിയ ഒരു അരുവിയും അതില്‍ പല തട്ടുകളായി ഒഴുകുന്ന ഒരു ചെറിയ വെള്ളച്ചാട്ടവും ആണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. വനം വകുപ്പിന്റെ കീഴിലാണ് ഈ ടൂറിസം പദ്ധതി നടക്കുന്നത്. ഈ പദ്ധതി തുടങ്ങിട്ട് ഏതാനും മാസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. ഇപ്പോഴും പദ്ധതി പൂര്‍ത്തിയായിട്ടില്ല.  



ഒരു ഞായറാഴ്ച കാലത്ത് 11 മണിയോടെ ഞങ്ങള്‍ പുറപ്പെട്ടു. ഏകദേശം 12 മണിയോടെ മലയുടെ ചുവട്ടില്‍ എത്തി. ഒരു ചെറിയ ഓഫീസ് കെട്ടിടം ഉണ്ട് അവിടെ. ടിക്കറ്റ്‌ എടുത്തു ഞങ്ങള്‍ മലകയറ്റം തുടങ്ങി. ആദ്യത്തെ നാനൂറു മീറ്റര്‍ കയറ്റം വളരെ എളുപ്പമാണ്. പടികെട്ടുകള്‍ മാത്രമല്ല ഇരുമ്പു വേലികളും ചങ്ങലകളും സുരക്ഷിതത്വം ഉറപ്പു വരുത്തുന്നു. അതിനു ശേഷമാണു ശരിയായ ട്രെക്കിംഗ്. ഞങ്ങള്‍ പോയത് നല്ല മഴക്കാലതായിരുന്നു എന്നുള്ളത് കൊണ്ട് അപകട സാധ്യത വളരെ അധികമായിരുന്നു. നല്ല വഴുക്കലുള്ള പാറകളിലൂടെ കുത്തനെ ഉള്ള കയറ്റം ശരിക്കും ദുഷ്കരമായിരുന്നു. ചില സ്ഥലങ്ങളില്‍ ശരിക്കും ഭയന്നും കഷ്ടപെട്ടും തന്നെയാണ് കയറിയത്. ഇടയ്ക്കിടയ്ക്ക് പെയ്യുന്ന മഴയും കയറ്റം കൂടുതല്‍ ദുഷ്കരമാക്കി. ഇടയ്ക്കിടെ ഇരുന്നു വിശ്രമിക്കേണ്ടി വന്നു ഞങ്ങള്‍ക്ക്. ഏകദേശം രണ്ടു  മണിക്കൂര്‍ കൊണ്ടാണ് ഞങ്ങള്‍ക്ക് മല കയറാന്‍ സാധിച്ചത്.

മുകളില്‍ കയറി ചുറ്റോടു ചുറ്റുമുള്ള കാഴ്ചകള്‍ അതി മനോഹരമാണ്. കിലോമീറ്റര്‍ കണക്കില്‍ കാണാന്‍ സാധിക്കുന്ന പാലക്കാടന്‍ ഗ്രാമ്യ ഭംഗി അവര്‍ണനീയമാണ്.

മല കയറുമ്പോള്‍ തന്നെ ഇടയ്ക്കു ചില നീര്‍ച്ചാലുകള്‍ കാണാം. നല്ല മഴക്കാലത്ത്‌ മാത്രമേ ഈ നീര്‍ച്ചാലുകള്‍ കാണാന്‍ സാധിക്കൂ. ചെറുതാണ് എങ്കിലും അതിമനോഹരമാണ് ഈ നീര്‍ച്ചാലുകള്‍.
കുറച്ചു നേരം മുകളില്‍ വിശ്രമിച്ചു ഞങ്ങള്‍ തിരിച്ചിറങ്ങി. കയറുന്നതിനേക്കാള്‍ ദുഷ്കരമാണ് ഇറക്കം. എല്ലാ ഈശ്വരന്മാരെയും വിളിച്ചു പോകും.

തിരിച്ചു പോരുമ്പോഴും ഒരു നല്ല ദിവസം മനസ്സില്‍ പച്ച പിടിച്ചു നില്പുണ്ടായിരുന്നു.( കൈയില്‍ ഉള്ള ഒരു മൊബൈല്‍  ഫോണില്‍ ആണ് ചിത്രങ്ങള്‍ എടുത്തത്‌. നന്നായിട്ടില്ല എന്നറിയാം. പോരെങ്കില്‍ ചാര്‍ജും തീര്‍ന്നു. അതുകൊണ്ട് കൂടുതല്‍ ചിത്രങ്ങള്‍ ഇല്ല. )

Sunday 19 June 2011

മുരുദ്വേശ്വര്

മൂകാംബിക ദേവിയുടെ സവിധത്തില്‍ നിന്നുമാണ് ഞങ്ങള്‍ മുരുദ്വേശ്വര് യാത്ര തുടങ്ങിയത്. പലപ്പോഴായി കേട്ടിട്ടുള്ള മുരുദ്വേശ്വര് വിശേഷങ്ങള്‍ ആണ് ഈ യാത്രക്ക് പ്രചോദനം നല്‍കിയത്. മൂകാംബികയില്‍ നിന്നും സകുടുംബം, ഒരു ട്രാവല്‍ ഏജന്‍സി ഏര്‍പാടാക്കി തന്ന ഇന്നോവ കാറിലായിരുന്നു ഞങ്ങള്‍ പോയത്. കൊല്ലൂരില്‍ നിന്നും മുരുദ്വേശ്വര് വരെ പോയി ഏകദേശം മൂന്ന് മണിക്കൂര്‍ അവിടെ നിര്‍ത്തി തിരിച്ചു കൊല്ലൂര്‍ വരെ കൊണ്ടുപോകാന്‍ ആയിരത്തി നാനൂറു രൂപയാണ് അവര്‍ ഈടാക്കുന്നത്.

കര്‍ണാടകത്തിലെ ഉത്തര കന്നഡ ജില്ലയിലെ ഭട്ട്കല്‍ താലൂക്കില്‍ ആണ് മൂന്ന് വശവും അറബികടലിനാല്‍ ചുറ്റപ്പെട്ട മുരുദ്വേശ്വര് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.ലോകത്തിലെ തന്നെ, രണ്ടാമത്തെ  ഉയരമുള്ള ശിവ പ്രതിമയും, ഏറ്റവും ഉയരമുള്ള  ഒരു ക്ഷേത്ര ഗോപുരവും ആണ് മുരുദ്വേശ്വര് എന്ന ഗ്രാമത്തിന്റെ മുഖ്യ ആകര്‍ഷണം. 123 അടി ഉയരമുണ്ട് ഈ ശിവ പ്രതിമയ്ക്ക്. ക്ഷേത്ര ഗോപുരതിനാകട്ടെ 249 അടി ഉയരമാണുള്ളത്. (ലോകത്തിലെ ഏറ്റവും ഉയരമുള്ള ശിവ പ്രതിമ സ്ഥിതി ചെയ്യുന്നത് നേപ്പാളിലാണ്‌. 143 അടി ഉയരമുണ്ട് അതിനു.) മൂന്നു വശവും  അറബിക്കടലിനാല്‍ ചുറ്റപെട്ട ഒരു ചെറിയ കുന്നിന്റെ മുകളിലാണ് ഭീമാകാരമായ ഈ ശിവ പ്രതിമ സ്ഥിതി ചെയ്യുന്നത്.


ഈ വിനോദസഞ്ചാര കേന്ദ്രത്തെ പൂര്‍ണമായും മനസിലാക്കാന്‍ ആദ്യം ശ്രീമാന്‍ R N ഷെട്ടി എന്ന ഒരു വ്യവസായ പ്രമുഖനെ പരിചയപ്പെടണം. മുരുദ്വേശ്വര് ക്ഷേത്രത്തിലെ ഒരു ജോലിക്കാരന്റെ മകനായി ജനിച്ച ഇദ്ദേഹം പിന്നീട് അറിയപെടുന്ന ഒരു വ്യവസായി ആയി. തന്റെ ഗ്രാമത്തിനു വേണ്ടി എന്തെങ്കിലും ചെയ്യണം എന്നാഗ്രഹിച്ച ഇദ്ദേഹം ഏകദേശം അഞ്ചു കോടി രൂപ ചെലവഴിച്ചു നിര്‍മിച്ചതാണ് ഈ ഉമാകാന്തന്റെ പ്രതിമ. ഏകദേശം രണ്ടു വര്‍ഷമെടുത്തു ഇതിന്റെ നിര്‍മാണത്തിന്. കാശിനാഥ് എന്ന ശില്പിയാണ് ഈ പ്രതിമയുടെ നിര്‍മാണ ചുമതല വഹിച്ചത്. ഇന്ന് ആയിരങ്ങള്‍ ദിനം പ്രതി ഈ ഗ്രാമം സന്ദര്‍ശിക്കുന്നു. ആരും അറിയപെടാതിരുന്ന  ഈ ഗ്രാമം ഇന്ന് ഒരു പ്രമുഖ വിനോദ സഞ്ചര കേന്ദ്രമാണ് എങ്കില്‍ അതിനു നന്ദി പറയേണ്ടത് ശ്രീമാന്‍ R N ഷെട്ടിയോട് തന്നെ.

 കൊല്ലൂരില്‍ നിന്നും ഏകദേശം മൂന്നു മണിയോടെ ഞങ്ങള്‍ യാത്ര തുടങ്ങി. മൂകാംബികയില്‍ നിന്നും ഏകദേശം 70  കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേയ്ക്ക്. കൊല്ലൂര്‍ വരുന്ന പകുതി ജനങ്ങളും മുരുദ്വേശ്വര് സന്ദര്‍ശിച്ചാണ് മടങ്ങുന്നത്. ഇന്നിപ്പോള്‍ ദക്ഷിണേന്ത്യയിലെ പ്രധാനപെട്ട ഒരു വിനോദ സഞ്ചര കേന്ദ്രം തന്നെയാണ് മുരുദ്വേശ്വര്. ഏകദേശം ഒന്നര മണിക്കൂര്‍ യാത്ര വേണം കൊല്ലൂര്‍ നിന്നും മുരുദ്വേശ്വര് വരെ പോകാന്‍. ഭട്ട്കല്‍ പട്ടണം കഴിഞ്ഞ ഉടന്‍ തന്നെ R.N‍. ഷെട്ടിയുടെ ആശുപത്രിയും  മറ്റ് കെട്ടിടങ്ങളും കാണാന്‍ തുടങ്ങും. അകലെ നിന്ന് തന്നെ മുക്കണ്ണന്റെ പ്രതിമ മരങ്ങള്‍ക്കിടയിലൂടെ കാണാന്‍ സാധിക്കും. മുരുദ്വേശ്വര് റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഏകദേശം പത്തു മിനിട്ട് നടക്കുവാനുള്ള ദൂരമേ ഉള്ളൂ ഇങ്ങോട്ടേക്ക്. അല്ലെങ്കില്‍ 15 കിലോമീറ്റര്‍ അകലെ ഉള്ള ഭട്ട്കല്‍ സ്റ്റേഷനില്‍ നിന്നും ബസ്‌ സര്‍വിസും ഉണ്ട്.മുരുദ്വേശ്വര് റെയില്‍വേ സ്റ്റേഷനില്‍ കുറച്ചു ട്രെയിനുകള്‍ മാത്രമേ നിര്തുകയുള്ളൂ. എന്നാല്‍ മിക്കവാറും ട്രെയിനുകള്‍ ഭട്ട്കല്‍ സ്റ്റേഷനില്‍ നിര്‍ത്തും. ഏകദേശം നാലര മണിയോടെ ഞങ്ങള്‍ മുരുദ്വേശ്വര് എത്തി ചേര്‍ന്നു

ആദ്യം മുരുദ്വേശ്വര ക്ഷേത്രതിലെക്കാന് ഞങ്ങള്‍ ചെന്നത്. മനോഹരമായ ശില്‍പ്പ വേലകള്‍  കൊണ്ട് സമ്പന്നമായ ഒരു ക്ഷേത്രം.


  തൊഴുതു കഴിഞ്ഞ് ഒന്ന് വലതു വച്ചു. ശ്രീകോവിലിനു ചുറ്റിലുമായി മനോഹരമായ ചെറിയ ചില പ്രതിമകള്‍ കണ്ടു. സ്വര്‍ണവര്‍ണത്തിലുള്ളവയാണ് ഈ ചെറിയ പ്രതിമകള്‍.





 പിന്നീട് ഞങ്ങള്‍ പോയത് ഗാംഭീര്യത്തോടെ ഉയര്‍ന്നു നില്‍ക്കുന്ന ആ രാജഗോപുരം കാണാനായിരുന്നു.



 ഗോപുരതിനിരുവശവും മനോഹരമായ രണ്ടു ആനകളുടെ പ്രതിമകള്‍. ഗോപുരത്തിന് മുകളിലേക്ക് പോകുവാന്‍ ലിഫ്റ്റ്‌ സൌകര്യമുണ്ട്. ടിക്കറ്റ്‌ എടുത്തു ഞങ്ങള്‍ മുകളിലേക്ക് കയറി. ഏറ്റവും മുകളില്‍ എല്ലാ വശങ്ങളിലും
ചെറിയ ജനാലകള്‍ ഉണ്ട്. ആദ്യ ജനാലയിലൂടെ നോക്കിയാല്‍ മുരുദ്വേശ്വര സമുദ്രത്തിന്റെ  മനോഹരമായ ദൂര വീക്ഷണം കിട്ടും.


 തിളയ്ക്കുന്ന വെയിലില്‍ തിളങ്ങി നില്‍ക്കുന്ന കടല്പ്പരപ്പ് എത്ര നേരം വേണമെങ്കിലും നോക്കി നില്‍ക്കാം. ഫോട്ടോ എടുക്കുവാനായി സഞ്ചാരികളുടെ നല്ല തിരക്ക്. ഒരുപാടു സമയം അവിടെ നില്‍ക്കാനാവില്ല. പുതിയ പുതിയ സഞ്ചാരികള്‍ വന്നുകൊണ്ടേ ഇരിക്കുന്നു. രണ്ടാമത്തെ ജനാലയിലൂടെ
 മഹേശ്വര ശില്പത്തിന്റെ മനോഹരമായ കാഴ്ച ലഭിക്കുന്നു.


 മൂന്നാമത്തെ ജനാലയിലൂടെ ആ ഗ്രാമത്തിന്റെ ഒരു മൊത്ത കാഴ്ച കാണാം. എനിക്കും കുറച്ചു ഫോട്ടോകള്‍ എടുക്കാന്‍ സാധിച്ചു.



 ലിഫ്റ്റില്‍ താഴേക്കിറങ്ങിയ ഞങ്ങള്‍ മഹേശ്വരന്റെ പ്രതിമ ലക്ഷ്യമാക്കി നടന്നു. തിളയ്ക്കുന്ന വെയിലില്‍ തിളങ്ങുന്ന മഹേശ്വര പ്രതിമ. വളരെ അടുത്തുനിന്നു നോക്കുമ്പോള്‍ മാത്രമാണ് അതിന്റെ ഭീമാകാരത്വം മനസിലാകുന്നത്. ശിവപ്രതിമക്കു തൊട്ടു മുന്‍പില്‍ തന്നെ നന്ദിയുടെ മറ്റൊരു പ്രതിമ ഉണ്ട്. ചുറ്റിലുമായി മറ്റനവധി ജീവസ്സുറ്റ ശില്‍പ്പങ്ങള്‍. സൂര്യ ഭഗവാന്റെയും, ഗീതോപദേശത്തിന്റെയും  ശില്‍പങ്ങള്‍ വളരെ മനോഹരമാണ്.









ഭീമാകാരമായ ‍ മഹേശ്വരപ്രതിമയുടെ കീഴ്ഭാഗം ഒരു മ്യൂസിയമാണ്. പ്രവേശന ടിക്കറ്റ്‌ എടുത്തു ഞങ്ങള്‍ അതിലേക്കു കയറി.മുഴുവനായും ശീതീകരിച്ച ഒരു വലിയ മ്യുസിയം. ഇതില്‍ നിറയെ ശില്പങ്ങള്‍ ആണ്.
വിവിധ തരത്തിലും ഭാവത്തിലും ഉള്ള നിരവധി  പ്രതിമകള്‍. കൂടുതലും രാവണപ്രതിമകള്‍ ആണ്. തലകള്‍ അറുത്തു എറിയുന്ന രാവണന്‍, ഒറ്റ കാലില്‍ തപസു ചെയ്യുന്ന രാവണന്‍, ആത്മലിംഗം കൈമാറുന്ന രാവണന്‍ ഇങ്ങനെ രാവണ ശില്പ്പങ്ങളാല്‍ സമ്പന്നമായ  മ്യുസിയത്തില്‍ കന്നഡ ഭാഷയില്‍ വിവരണങ്ങളും ഉണ്ട്. കന്നഡ ഭാഷ മനസിലായില്ലെങ്കിലും പുരാണകഥകള്‍ അറിയുന്നവര്‍ക്ക് മനസിലാക്കാന്‍ ബുദ്ധിമുട്ടില്ല.അമരത്വതിനു വേണ്ടി തപസു ചെയ്ത രാവണന്‍ സംപ്രീതനായ ശിവഭാഗവാനോട് ആത്മ ലിംഗം ചോദിക്കുന്നതും അവസരോചിതമായ ചതിപ്രയോഗത്തിലൂടെ ഗണപതി ഭഗവന്‍ അത് നിഷ്ഫലമാക്കുന്നതും എല്ലാം വളരെ മനോഹരമായി ശില്പങ്ങളിലൂടെ പറഞ്ഞിരിക്കുന്നു.








  ശില്പങ്ങള്‍ കണ്ടു ഞങ്ങള്‍ പുറത്തിറങ്ങി. തൊട്ടടുത്ത്‌ തന്നെ R N ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള ഗെസ്റ്റ് ഹൌസ് കാണാം. താഴെ വളരെ മനോഹരമായ ഒരു ബീച് ഹോട്ടല്‍ ഉണ്ട്. സായം കാലത്തേ ഇളവെയിലില്‍ കടല്തിരകളുടെ സംഗീതം ശ്രവിച്ചു, കടല്കാറ്റ് കൊണ്ട് ഒരു കപ്പു കാപ്പി കുടിക്കുന്നത് ഹൃദ്യമായ ഒരു അനുഭവം തന്നെ. ഭക്ഷണശേഷം ഞങ്ങള്‍ കടല്‍ക്കരയിലേക്ക്‌ നീങ്ങി. മറ്റു കടല്ക്കരകളില്‍ നിന്നും, തീരെ രൌദ്രഭവമില്ലാത്ത തിരകളും ആഴക്കുറവും ഈ കടല്ക്കരയെ വ്യെത്യസ്തമാക്കുന്നു. വൃത്തി കുറഞ്ഞ മണ്ണാണ് ഇവിടെ എങ്കിലും തിരക്കിനു യാതൊരു കുറവും ഇല്ല. കടലിലൂടെ ഉള്ള ബോട്ടിംഗ് ആണ് ഇവിടെ പ്രധാന വിനോദോപാധി.
വാട്ടര്‍ സ്കൂട്ടെര്‍ , സ്പീഡ് ബോട്ട് മുതലായവയും ഇവിടെ ഉണ്ട്.പലതരത്തിലുള്ള ബോട്ടുകള്‍ സഞ്ചാരികള്‍ക്കായി കാത്തിരിക്കുന്നു. പൊതുവെ ജലഭയം കൂടുതല്‍ ഉള്ള ഞാന്‍ ഏറ്റവും വലിയ ബോട്ട് തിരഞ്ഞെടുത്തു. ഏകദേശം അര മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ഈ ബോട്ട് സവാരി ശെരിക്കും ആസ്വദിക്കാന്‍ കഴിഞ്ഞു. (കടല്‍ യാത്രകള്‍ നടത്തുന്ന വലിയ യാത്രികര്‍ക്കൊന്നും ഈ ബോട്ട് യാത്ര രസിക്കണമെന്നില്ല. എങ്കിലും മീനച്ചിലാറും കുന്തിപുഴയും മാത്രം കണ്ടു ശീലമുള്ള എന്നെ സംബന്ധിച്ചിടത്തോളം വളരെ ആസ്വദ്യവും അതേസമയം ത്രസിപ്പിക്കുന്നതും ഭയപെടുതുന്നതും ആയിരുന്നു ഈ ബോട്ട് യാത്ര. ) എന്നാല്‍ തീരെ ആഴം കുറഞ്ഞ ഇവിടെ കടലില്‍ ഇറങ്ങി കുളിക്കാന്‍ ഒട്ടും ഭയം തോന്നിയില്ല.


അപ്പോഴേക്കും ഇരുട്ട് വീണു കഴിഞ്ഞിരുന്നു. വസ്ത്രം മാറി ഞങ്ങള്‍ കടല്‍ക്കരയില്‍ നിന്നും വീണ്ടും രാജഗോപുരത്തിന്റെ നടയിലേക്കു മടങ്ങി. ലേസര്‍ പ്രകാശത്തില്‍ കുളിച്ചു നില്‍ക്കുന്ന വശ്യമായ രാജഗോപുരത്തിനു ചുവട്ടില്‍ കുറച്ചു വിശ്രമിച്ചതിനു ശേഷം ഞങ്ങള്‍ മടങ്ങി. മടങ്ങുമ്പോള്‍ കാറില്‍ നിന്ന് തിരിഞ്ഞു നോക്കാതിരിക്കാന്‍ കഴിഞ്ഞില്ല. പ്രകാശ ദീപ്തിയില്‍ കുളിച്ചു നില്‍ക്കുന്ന ശങ്കരവദനം അപ്പോഴും ശാന്തമായിരുന്നു.

Saturday 7 May 2011

കൊല്ലൂര്‍ മൂകാംബിക

ഒരു യാത്ര ബ്ലോഗ്‌ തുടങ്ങുമ്പോള്‍ ആദ്യ വിവരണം അക്ഷര ദേവതയെ കുറിച്ച് തന്നെ ആവാം എന്ന് വിചാരിച്ചിരുന്നു. കഴിഞ്ഞ മാസം സകുടുംബം മൂകാംബിക യാത്ര പോയിരുന്നു. രാവിലെ 7 . 30 നു കൊല്ലൂര്‍ അടുത്തുള്ള മൂകാംബിക റോഡ്‌ റെയില്‍വേ സ്റ്റേഷനില്‍ എത്തി. ബൈന്തൂര്‍‍ എന്നും ഈ സ്റ്റേഷന്‍ അറിയപെടുന്നു. അവിടെ നിന്നും ഒരു ഓട്ടോ പിടിച്ചു ബസ്‌ സ്റ്റാന്‍ഡില്‍ എത്തി. രാവിലെ എട്ടു മണി മുതല്‍ ബൈന്തൂര്‍ ബസ്‌ സ്റ്റാന്‍ഡില്‍ നിന്നും അര മണിക്കൂര്‍ ഇടവിട്ട് കൊല്ലുര്‍ക്ക് ബസ്‌ ഉണ്ട്. ഏകദേശം ഒരു മണിക്കൂര്‍ കൊണ്ട് കൊല്ലൂര്‍ എത്താം.

മൂകാംബിക വന്യ മൃഗ സങ്കേതത്തിലൂടെ ആണ് ബസ്‌ കുറച്ചു ദൂരം സഞ്ചരിക്കുന്നത്.  എന്നാലും കാടിന്റെ വന്യ ഭംഗി പലയിടത്തും കാണാനില്ല. എന്ന് മാത്രമല്ല നിബിഡ വനങ്ങള്‍ ഒരിടത്തും കാണാനുമില്ല.

രാവിലെ ഞങ്ങള്‍ ഏകദേശം ഒമ്പത് മണിയോടെ കൊല്ലൂര്‍ എത്തി. അവിടെ മുറി എടുത്തു. തിരക്കുള്ള സമയത്താണെങ്കില്‍ വാടക കൂടുതലാവും. കഴിയുന്നതും മുറി ബുക്ക്‌ ചെയ്തു പോയാല്‍ നല്ലത്.ഏകദേശം പതിനൊന്നു മണിയോടെ ഞങ്ങള്‍ അമ്പലത്തിലെത്തി. നല്ല തിരക്കുണ്ടായിരുന്നു. തൊഴുതു വലം വച്ച് ഞങ്ങള്‍ വെളിയില്‍ വന്നു. വളരെ കൌതുകമാര്‍ന്ന ഒരു കാഴ്ച കണ്ടു. ഒരു ആന അവിടെ നില്‍പ്പുണ്ടായിരുന്നു. ഒരു പൂ മാലയെല്ലാം നെറ്റിയില്‍ ചാര്‍ത്തി നില്‍ക്കുന്ന ഒരു കുട്ടിയാന. മൊത്തമായും ചില്ലറയായും അനുഗ്രഹം വില്പനയാണ് പണി. പൈസയോ പഴമോ എന്തായാലും കൊടുത്താല്‍ അനുഗ്രഹം കിട്ടും. പൈസ പാപ്പാന്. പഴം ആനക്ക്. എന്ത് കൊടുത്താലും തന്റെ തുമ്പി കൊണ്ട് കൊടുത്ത ആളിന്റെ തലയില്‍ പതുക്കെ ഒന്നമര്‍ത്തും. രസകരമായ ആ കാഴ്ച കുറച്ചു നേരം കണ്ടുകൊണ്ടിരുന്നു. മറ്റൊരു കാഴ്ചയും അവിടെ കണ്ടു. ദേവിയുടെ പൂജക്കായി ഭക്തര്‍ കൊണ്ടുവരുന്ന പട്ടു സാരികള്‍ അവിടെ ലേലം ചെയ്യുന്നുണ്ടായിരുന്നു. വളരെ വിലക്കുറവില്‍ തന്നെ പട്ടു സാരികള്‍‍ ലേലത്തില്‍ അവിടെ എടുക്കാന്‍ കഴിയും.


അടുത്തുള്ള അഡിഗ വെജ് ഹോട്ടലില്‍ ഉച്ചഭക്ഷണം കഴിച്ചു. അടുത്ത യാത്ര കുടജാദ്രിയാണ്. കൊല്ലൂര്‍ ക്ഷേത്രത്തില്‍ നിന്നും ഏകദേശം ഒന്നര മണിക്കൂര്‍ ജീപ് യാത്ര ഉണ്ട് കുടജാദ്രിക്കു. ഏകദേശം പന്ത്രണ്ടു കിലോമീറ്റര്‍ നടന്നും കൊല്ലൂര്‍ നിന്ന് കുടജാദ്രി പോകാം. സമയ കുറവ് മൂലം ഞങ്ങള്‍ ജീപ്പില്‍ പോകാം എന്ന് തീരുമാനിച്ചു. ഒരാള്‍ക്ക് ഏകദേശം ഇരുനൂറു രൂപയാകും ചാര്‍ജ്.  ആദ്യമായി പോകുന്ന ഏതൊരാള്‍ക്കും അധികമാണ് ചാര്‍ജ് എന്ന് തോന്നും. പക്ഷെ ദുര്‍ഘടമായ പാതയിലൂടെ ഉള്ള യാത്ര ഒരേ സമയം രസകരവും അപകടകരവും ആണ് എന്ന് തോന്നി. വളഞ്ഞു പുളഞ്ഞു പോകുന്ന മണ്‍ റോഡില്‍ കൂടെ ഉള്ള യാത്ര മറ്റു സാധാരണ വാഹനങ്ങള്‍ക്ക് അസാധ്യം എന്ന് തന്നെ പറയാം.




 ഞങ്ങള്‍ പോകുമ്പോള്‍ ഒരു ഇന്‍ഡിക്ക കാറില്‍ ഒരാള്‍ പോകുന്നതു കണ്ടു. രണ്ടു ബൈക്കില്‍ ആയി നാലു ചെറുപ്പക്കാര്‍ മല കയറുന്നതും കണ്ടു എങ്കിലും കുറച്ചു കഴിഞ്ഞു ഒരു വളവില്‍ മറിഞ്ഞു കിടക്കുന്ന ബൈക്കും പരിക്കുകളോടെ ചെറുപ്പക്കാരെയും കാണാന്‍ കഴിഞ്ഞു.
ഏകദേശം ഒന്നര മണിക്കൂര്‍ കഴിഞ്ഞു കുടജാദ്രി എത്തി. ശ്രീ ശങ്കരാചാര്യര്‍ തപമിരുന്ന പുണ്യ സ്ഥലം. അവിടെ ഒരു ചെറിയ അമ്പലവും ഉണ്ട്. അവിടെ തൊട്ടടുത്ത്‌ തന്നെ ആണ് അവിടുത്തെ പൂജാരി അടിഗയുടെ വാസസ്ഥലം.
ശെരിക്കും അത്ഭുതം തോന്നി അവരുടെ അവസ്ഥ കണ്ടപ്പോള്‍. ചുറ്റിലും ഒരു മനുഷ്യ ജീവന്‍ പോലുമില്ലാതെ വര്‍ഷങ്ങള്‍ താമസിക്കുക.  ചെല്ലുന്ന ഭക്തജനങ്ങള്‍ക്ക് വേണമെങ്ങില്‍ ഈ അടിഗയുടെ വീട്ടില്‍ താമസിക്കാം. രണ്ടു നേരത്തെ ഭക്ഷണവും താമസവുമായി ഒരാള്‍ക്ക് മുന്നൂറി അമ്പതു രൂപ അവര്‍ ഈടാക്കുന്നു. അതിരാവിലെയും സന്ധ്യാ സമയത്തെയും കുടജാദ്രി കാഴ്ചകള്‍ കാണാന്‍ അത് തന്നെ ആണ് നല്ല വഴി. ഞങ്ങള്‍ കുടജാദ്രി എത്തുമ്പോള്‍ ഏകദേശം മൂന്നു മണി കഴിഞ്ഞിരുന്നു. അമ്പലത്തില്‍ വണങ്ങി  ഞങ്ങള്‍ ചിത്രമൂല യാത്ര തുടങ്ങി. ആദ്യമായി യാത്ര ചെയ്യുന്ന ആര്‍ക്കും അല്പം ബുദ്ധിമുട്ട് തോന്നിയേക്കാം. എങ്കിലും ആറ് വയസുകാരി എന്റെ മോള്‍ പോലും വളരെ  എളുപ്പത്തില്‍ കയറി. മൂന്നു മണി നേരത്തെ പൊള്ളുന്ന വെയിലില്‍ കുടജാദ്രി മലനിരകളുടെ കാഴ്ച അത്ര ഭംഗിയില്ല എന്ന് പറയേണ്ടി വരും, എങ്കിലും ഒരു പ്രകൃതി സ്നേഹിയെ സംബന്ധിച്ചടത്തോളം കുടജാദ്രി മലനിരകള്‍ നല്‍കുന്ന നയന സുഖം വലുതാണ്.


ഏകദേശം ഒരു മണിക്കൂര്‍ കൊണ്ട് ചിത്ര മൂല എത്താം. പോകുന്ന വഴിയിലെ ഒരു ഗുഹ എന്റെ ശ്രദ്ധ ആകര്‍ഷിച്ചു.

 ശങ്കരാചാര്യര്‍ ഇരുന്നു ധ്യാനം നടത്തി എന്ന് വിശ്വസിക്കപെടുന്ന ഒരു ചെറിയ ഗുഹയിലും ഒരു പൂജാരി ഇരിക്കുന്നുണ്ട്‌. അവിടെ നിന്നും താഴേക്ക്‌ കാട്ടില്‍ കൂടെ ഒരു വഴി കാണാം. അതിലൂടെ കുറച്ചു ദൂരം നടക്കുന്നത് അപകടകരവും ഒപ്പം രസകരവുമാണ്‌. ഈ ഗുഹയില്‍ മന്ത്രിച്ച ചരടുകള്‍ വില്‍ക്കുന്നു. പത്തു രൂപ ആണ് വില. വാങ്ങുന്ന ആളുടെ ഇഷ്ടത്തിന് കളര്‍ സെലക്ട്‌ ചെയ്തു വില്‍ക്കുന്ന ആ പൂജാരി കമ്പോളവല്ക്കരണത്തിന്റെ അധിനിവേശത്തിന്റെ ഉത്തമോദാഹരണമായി തോന്നി.ചിത്ര മൂലയിലെ വിദൂര  ദ്രിശ്യങ്ങള്‍ മനോഹരമാണ്. ഭക്തിയുടെ നിറവോ സാന്നിധ്യമോ ഒന്നും അവിടെ എവിടെയും കാണാനില്ല എങ്കിലും മനോഹരമായ കുടജാദ്രി മലനിരകളുടെ പ്രകൃതി ഭംഗി ഒന്ന് വേറെ തന്നെ.

രണ്ടു മണിക്കൂര്‍ ആണ് ഞങ്ങള്‍ക്ക് ജീപ്പ് ഡ്രൈവര്‍ അനുവദിച്ചത്. ഏകദേശം അഞ്ചു മണിയോടെ ഞങ്ങള്‍ തിരിച്ചു കുടജദ്രിയിലെത്തി. അവിടെ നിന്നും വീണ്ടും ഒന്നര മണിക്കൂര്‍ യാത്രയോടെ തിരിച്ചു കൊല്ലൂര്‍ എത്തി. വഴിയില്‍ ഉടനീളം നോക്കി എങ്കിലും ഒരു കുരങ്ങനെ മാത്രമാണ് കാണാന്‍ കഴിഞ്ഞത്. ഇനി ഒരിക്കല്‍ വീണ്ടും കുടജാദ്രി മലകളിലൂടെ നടന്നു കയറണം എന്ന തീരുമാനത്തോടെ ആണ് ഞങ്ങള്‍ തിരികെ പോന്നത്.
പിന്നീടു ഞങ്ങള്‍ പോയത് സൌപര്‍ണിക നദിയിലെക്കായിരുന്നു. ഒഴുക്കില്ലാത്ത ഒരു കുളം മാതിരി ഉള്ള അവസ്ഥ ആയിരുന്നു അന്ന്. എന്തെയാലും തിരിച്ചു പോരുമ്പോള്‍ മഴക്കാലത്ത്‌ ഒരു തവണ കൊല്ലൂര്‍ സന്ദര്‍ശനം വേണം എന്ന് തീരുമാനം എടുത്തിരുന്നു.